ശ്രീനഗർ: ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിൻ്റെ വികസനം തടയാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ രാജ്യത്തിന്റെ കരുത്ത് വർധിച്ചതിന്റെ തെളിവാണെന്ന് ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കത്ര – ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസ് മോദി ഫ്ലാഗ് ഓഫ് ചെയ്തു. ചെനാബ്, അഞ്ജി പാലവും മോദി ഉദ്ഘാടനം ചെയ്തു.
ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവെ ലൈനിനും മോദി ഇന്ന് തുടക്കം കുറിച്ചു. ഓംകാരം ചൊല്ലി മാതാ വൈഷ്ണോ ദേവിയെ സ്തുതിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. വീർ സൊറാവർ സിംഗിന്റെ നാടാണിത്, ഈ ഭൂമിയെ വണങ്ങുന്നു. ഈ പദ്ധതികൾ കേവലം പേരിൽ മാത്രമല്ല , വലിയ പ്രത്യേകതകളുള്ളതാണ്. പുതിയ വികസന പദ്ധതികൾ സംസ്ഥാനത്തിന് പുതിയ ഊർജം നൽകും. ഈ പദ്ധതികൾ രാജ്യത്തിൻ്റെ കരുത്ത് വർധിച്ചതിൻ്റെ തെളിവാണ്. ചെനാബ് പാലം ഈഫൽ ടവറിനേക്കാൾ ഉയരമുള്ളതാണ്, അഞ്ജി പാലം എഞ്ചിനീയറിംഗ് വിസ്മയമാണ്. ഇത് കേവലം ഒരു നിര്മ്മാണമല്ല, ഇത് ഭാരതത്തിന്റെ ശക്തിയുടെ പ്രതീകമാണ്. ഇത് ഭാരതത്തിന്റെ മികച്ച ഭാവിയുടെ സിംഹഗർജനമാണ്, ഭാരത്തിന്റെ ലക്ഷ്യം എത്ര വലുതാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങൾ ഭീകരവദത്തെ ചെറുക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിൽ വികസനം തടസപ്പെടുത്താനാണ് ഭീകരരും അവരെ അയച്ചവരും നോക്കിയത്. വികനത്തിന്റെ അന്തരീക്ഷം ജമ്മു കശ്മീരിൽ സൃഷ്ടിച്ചു, സംസ്ഥാനത്ത് വികസനം തടസപ്പെടുത്താൻ ഒരു ശക്തിയെയും അനുവദിക്കില്ല. പഹൽഗാമിലെ കൂട്ടക്കൊല കാരണം സംസ്ഥാനത്തിൻ്റെ വികസനം മുടങ്ങില്ല. ഇത് നരേന്ദ്ര മോദിയുടെ വാഗ്ദനമാണ്. അത് തടസപ്പെടുത്താൻ വരുന്നവർക്ക് മോദിയെ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറും പ്രസംഗത്തിൽ പ്രധാനമന്ത്രി ഓർമിപ്പിച്ചു. കഴിഞ്ഞ മാസം ഈ ദിവസം രാത്രിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഭീകരർ ഒരിക്കലും ഇത്രയും അധികം ദൂരം അകത്ത് ചെന്ന് ഇന്ത്യ ആക്രമിക്കുമെന്ന് കരുതിയില്ല. എന്നാൽ നിമിഷനേരം കൊണ്ട് ഇന്ത്യ തിരിച്ചടി നൽകി. ഭീകരവാദത്തിനെതിരെ ഇങ്ങനെ ഇന്ത്യ യുദ്ധം ചെയ്യുമെന്ന് പാകിസ്ഥാൻ കരുതിയില്ല. ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ പാക്കിസ്ഥാൻ സ്കൂളുകളും ആരാധനാലയങ്ങളും ആക്രമിച്ചത് ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
