
കൊച്ചി: രാജ്യത്ത് എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുറച്ചത്. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ വില നിലവിൽ വരുന്നതോടെ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 1729.50 രൂപയാകും. കോഴിക്കോട് 1761.50ഉം തിരുവനന്തപുരത്ത് 1750.50ഉം ആയിരിക്കും പുതിയ വില. പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്കരിക്കാറുള്ളത്. രാജ്യാന്തര എണ്ണ വിലയിലുണ്ടായ ഇടിവാണ് രാജ്യത്ത് എൽപിജി സിലിണ്ടർ വില കുറയാൻ കാരണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു.അതേസമയം, ഒരു വർഷത്തിലേറെയായി രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയിൽ കാര്യമായ കുറവ് വന്നിട്ടില്ല. ഏപ്രിലിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില കൂട്ടിയിരുന്നു. ഏപ്രിലിൽ 14.2 കിലോ ഗ്യാസ് സിലിണ്ടർ വില 50 രൂപയാണ് കൂട്ടിയത്. നിലവിൽ കൊച്ചിയിൽ 860 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില. കോഴിക്കോട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് സിലിണ്ടറിന് വില.
