തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് തൊഴിൽദായകരായി ഉയരണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
1000 ജനസംഖ്യയിൽ അഞ്ചുപേർക്ക് എന്ന രീതിയിൽ തൊഴിലും വരുമാനവും ഉറപ്പാക്കണം. പ്രാദേശികമായ സാധ്യതകളും അവസരങ്ങളും മനസ്സിലാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് യോഗങ്ങള്‍ വിളിച്ചുചേർക്കുന്നത്.
തൊഴിലും വരുമാനവും ഉറപ്പിക്കാനുള്ള സമീപനത്തോടെ കുടുംബശ്രീ സംവിധാനത്തെ സമകാലികമാക്കണം. അടുത്ത അഞ്ചുവർഷം നവകേരള നിർമ്മാണത്തിനുള്ള കർമ്മപദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുതിയ സമീപനവും പുതിയ ലക്ഷ്യബോധവും കൈക്കൊള്ളണമെന്നും അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.
2021-22 വാർഷിക പദ്ധതി നിർവഹണം ത്വരിതപ്പെടുത്തണം. സമ്പൂർണ്ണ ശുചിത്വ യജ്ഞം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുഖ്യകടമയായി ഏറ്റെടുക്കണമെന്നും വകുപ്പ് ഏകീകരണത്തിന്റെ ഗുണഫലം ഭരണ-നിർവ്വഹണ കാര്യങ്ങളിൽ ഉണ്ടാകണമെന്നും മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് യോഗം ചേർന്നത്.
