മനാമ: കാൻസറിനെ മനഃശക്തി കൊണ്ടു പൊരുതി തോൽപ്പിച്ചുകൊണ്ടിരുന്ന, ജീവിതം പൊരുതി നേടാനുള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും എന്ന് എപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന തൃശൂർ പുള്ള് സ്വദേശിയായ ലാൽസൺ വേദനകളോടു വിട പറഞ്ഞു. തൊണ്ടയിൽ കാൻസർ ബാധിച്ചതിനെത്തുടർന്ന് ഉമിനീരു പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിൽ ചികിത്സയിലായിരുന്നു ലാൽസൺ . വയറിൽക്കൂടി ട്യൂബ് ഇട്ട് അതുവഴി ഭക്ഷണം നൽകുകയായിരുന്നു. നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം തളർന്ന ശരീരവും തളരാത്ത മനസുമായാണ് ലാൽസൺ മരണത്തിനു കീഴടങ്ങിയത്. അനേകം കാൻസർ രോഗികൾക്ക് ലാൽസന്റെ ജീവിതം ഒരു പ്രചോദനമാണ്.
ബഹ്റൈൻ പ്രവാസി ആയിരുന്ന ലാൽസൻ മലയാളികൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ലാൽസന്റെ ചികിത്സയ്ക്കായി ബഹറിനിലെ വിവിധ സംഘടനകളും കൂട്ടായ്മകളും തികഞ്ഞ പിന്തുണയും സഹായവും നൽകി ഒപ്പം നിലകൊണ്ടു. ചികിത്സയുടെ നാളുകളിൽ തികഞ്ഞ മനോധൈര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച ലാൽസന്റെ വിയോഗം ബഹറിൻ പ്രവാസികൾക്കിടയിലും നൊമ്പരമായി മാറി.