അബുദാബി: ആവേശകരമായ മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 2 റണ്‍സ് ജയം. 165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാം ഓവറാണ് മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയത്.
പതിവുപോലെ ഓപ്പണിംഗ് ബാറ്റ്സ്മാന്മാര് കത്തിക്കയറിയെങ്കിലും പഞ്ചാബിന് ജയിക്കാന്‍ അത് മതിയായിരുന്നില്ല. നായകന് കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു ശേഷമാണ് സഖ്യം പിരിഞ്ഞത്. മായങ്ക് 39 പന്തില്‍ 6 ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പെടെ 56 റണ്‍സെടുത്തു. 58 പന്തുകള്‍ നേരിട്ട രാഹുല്‍ റണ്‍സ് 77 റണ്‍സ് നേടി പുറത്തായതോടെ കൊല്‍ക്കത്ത പിടിമുറുക്കി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 14 റണ്‍സ് വേണമായിരുന്നു. അപകടകാരിയായ ഗ്ലെന്‍ മാക്സ്വെല് ക്രീസിലുണ്ടായിട്ടും പഞ്ചാബിനെ ഭാഗ്യം തുണച്ചില്ല. അവസാന പന്തില്‍ 7 റണ്‍സ് വേണമായിരുന്നെങ്കിലും മാക്സ്വെല് സിക്സറിനായി ശ്രമിച്ചു. ഒരു ഘട്ടത്തില്‍ സിക്സറെന്ന് തോന്നിച്ചെങ്കിലും അംപയര്‍ ബൗണ്ടറിയാണ് അനുവദിച്ചത്. തുടര്‍ന്ന് നടത്തിയ റീപ്ലേയിലും ഇത് ബൗണ്ടറിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കൊല്‍ക്കത്തയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരൈന് 2 വിക്കറ്റ് സ്വന്തമാക്കി.