തൃശ്ശൂർ : കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത് ടിപ്പർ ലോറി. കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളാണ് തകർന്നത്. 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ പറഞ്ഞു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പാലക്കാട് – തൃശൂർ തുരങ്കത്തിന്റെ ആദ്യ ഭാഗത്തെ ലൈറ്റുകളാണ് തകർന്നത്. പിൻഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ലൈറ്റുകൾ തകരാൻ കാരണം. 104 ലെെറ്റുകളാണ് തകർന്നത്. ലൈറ്റുകൾക്ക് പുറമേ ക്യാമറയും സെൻസറുകളും തകർന്നു. തുരങ്കത്തിന്റെ 90 മീറ്ററോളം ദൂരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ലൈറ്റുകൾ തകർത്ത ശേഷം നിർത്താതെ പോയ ലോറിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം ലെെറ്റ് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.തകർന്ന ലെെറ്റുകളും മറ്റും വീണ്ടും സ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
മാസങ്ങൾക്ക് മുൻപാണ് കുതിരാനിൽ ഗതാഗതം അനുവദിച്ചത്. തുരങ്കത്തിലെ ലൈറ്റുകൾ തടസമില്ലാത്ത വാഹന ഗതാഗതത്തിന് സഹായിക്കുന്ന തരത്തിൽ ഏറെ ആകർഷകമായിട്ടാണ് സജ്ജീകരിച്ചിരുന്നത്. ആരെങ്കിലും മനപ്പൂർവ്വം ലൈറ്റുകൾ നശിപ്പിക്കാൻ വേണ്ടി ചെയ്തതാണോയെന്നും പരിശോധിക്കുന്നുണ്ട്.