
തിരുവനന്തപുരം: പത്തു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകനു പത്തുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ദേവദാസിനെയാണ് (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2023 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ പഠിപ്പിക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് ദേവദാസ് കടന്നുപിടിക്കുകയായിരുന്നു. ക്ലാസിൽ മറ്റു കുട്ടികൾ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഭയന്ന കുട്ടി ഇതേക്കുറിച്ച് പുറത്ത് ആരോടും പറഞ്ഞില്ല. പിന്നീട് കുട്ടി ട്യൂഷൻ ക്ലാസിൽ പോകാൻ വിസമ്മതിച്ചതോടെ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാരോട് സംഭവം പറഞ്ഞത്. വീട്ടുകാർ വിവരം ട്യൂഷൻ സെന്ററിന്റെ പ്രിൻസിപ്പലിനെ അറിയിച്ചു. തുടർന്ന് പ്രിൻസിപ്പലും വീട്ടുകാരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി. തമ്പാനൂർ എസ്ഐ വി.എസ്.രഞ്ജിത്ത്, എസ്ഐ എസ്.ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.
