
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം. നേതാവും ഉദുമ മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമനടക്കം 4 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സി.ബി.ഐ. വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമനടക്കമുള്ളവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
5 വർഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണ കോടതി ഇവർക്ക് വിധിച്ചിരുന്നത്. ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികൾക്കും ജാമ്യം ലഭിക്കും. വിചാരണ കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ പിന്നീട് വാദം കേൾക്കും. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്ഠൻ, 20–ാം പ്രതി ഉദുമ മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പോലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടുപോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാൻ കാരണമായത്. ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊലചെയ്യപ്പെട്ടത്.
