
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് ശുപാർശ ചെയ്തെന്ന് റിപ്പോർട്ട്. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക.

അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങൾ ഉള്ളതിനാൽ അന്വേഷണം കൂടുതൽ കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി അൻവറിന്റെ പരാതിയിൽ അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് ഡിജിപി നോട്ടീസ് നൽകും. നേരിട്ടോ, എഴുതി തയാറാക്കിയോ മൊഴി രേഖപ്പെടുത്തുന്നതിനാണ് നിർദേശമെന്നാണ് വിവരം. ഓണത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ നടപടി ഉണ്ടാവുക.അതേസമയം, അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന് ഇന്നലെ ചേർന്ന എൽഡിഎഫ് നേതൃയോഗത്തിൽ സിപിഐയും ആർജെഡിയും ആവശ്യപ്പെട്ടെങ്കിലും, എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ റിപ്പോർട്ട് വന്നശേഷം നടപടിയെപ്പറ്റി ചിന്തിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞു. ഡിജിപിയുടെ അന്വേഷണത്തിൽ എല്ലാ ആരോപണങ്ങളും ഉൾപ്പെടുത്തും. അല്ലാതെയുള്ള നടപടി നിയമ,സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ എല്ലാവരും അതിന് വഴങ്ങുകയായിരുന്നു.

ആർഎസ്എസ് നേതാക്കളെ കണ്ടതല്ല, എന്തിന് കണ്ടെന്നതാണ് എഡിജിപിയുമായി ബന്ധപ്പെട്ട വിഷയമെന്ന് എൽഡിഎഫ് കൺവീനർ ടിപിരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിവി അൻവർ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിലും തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയിലും എഡിജിപിയുടെ പേരുണ്ട്. ഇതിൽ സമഗ്രമായ പരിശോധനയ്ക്കുള്ള നടപടികൾ ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് വരുമ്പോൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശന ശിക്ഷ നൽകും.സർക്കാർ ഉചിത നിലപാടെടുത്തുവെന്നാണ് മുന്നണിയുടെ ബോദ്ധ്യം. ആരോപണത്തിന്റെ പേരിൽ ശിക്ഷിക്കാനാവില്ല. ക്രമസമാധാന ചുമതലയിൽ നിന്നു എ.ഡി.ജി.പിയെ മാറ്റേണ്ടത് സർക്കാർ ആലോചിക്കണ്ട വിഷയമാണ്.
