കാഞ്ഞങ്ങാട്: സ്കൂളിനു സമീപത്തെ ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് കാഞ്ഞങ്ങാട്ട് 38 സ്കൂൾ വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചാണ് തൊട്ടടുത്തുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇതിൽ 20 കുട്ടികളെ പ്രാഥമികശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. ബാക്കിയുള്ള 18 പേരിൽ 5 പേർ ജില്ലാ ആശുപത്രിയിലും 13 പേർ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ ഓക്സിജൻ ലെവലിൽ നേരിയ വ്യതിയാനമുള്ളതിനാലാണ് നിരീക്ഷണം.
ക്ലാസ് മുറിക്കടുത്തായാണ് ജനറേറ്റർ സ്ഥാപിച്ചിരുന്നത്. സ്ഥിതഗതികൾ വിലയിരുത്താൻ സബ് കലക്ടർ സുഫിയാൻ അഹമ്മദ് സ്ഥലത്തെത്തി. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്കൂളിലേക്ക് പുക പടരാൻ കാരണം. ജനസാന്ദ്രതയുള്ള മേഖലയിൽ ജനറേറ്റർ അശാസ്ത്രീയമായാണ് സ്ഥാപിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കലക്ടർ ഉത്തരവിട്ടു.