തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തന ശൈലിയെ വിമർശിച്ച് കെ മുരളീധരൻ. പാർട്ടിയുടെ പ്രവർത്തന ശൈലിയും ഘടനയും മാറണം. മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുത്. ബിജെപിയാണ് കോൺഗ്രസിന്റെ മുഖ്യ ശത്രു. കേരളത്തിൽ ശത്രുക്കൾ സി പി എമ്മും ബിജെപിയുമാണെന്നും മുരളീധരൻ പറഞ്ഞു.
2001 ന് ശേഷം കോൺഗ്രസ് കക്ഷി നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. കോൺഗ്രസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്ന പ്രതിജ്ഞയാണ് കരുണാകരന്റെ ഈ അനുസ്മരണ വേളയിൽ എടുക്കേണ്ടത്. എന്തു കൊണ്ട് തോറ്റു എന്നതല്ല,എങ്ങനെ ജയിക്കും എന്നതിനെക്കുറിച്ചും ആലോചിക്കണം. കൊവിഡ് കാലത്ത് വിശക്കുന്നവൻ സ്വർണ്ണ കടത്തിനെ കുറിച്ച് ഗവേഷണം നടത്തില്ല. ഭക്ഷണം നൽകുന്നവനൊപ്പമേ ജനം നിൽക്കൂ. ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിലും സൗകര്യം ഒരുക്കുന്നവനൊപ്പം ജനം നിൽക്കും.
ചില വ്യക്തികൾ പാർട്ടി വിടുമ്പോൾ ആ വ്യക്തിയുടെ സമുദായവും അദ്ദേഹത്തോടൊപ്പം പോകും. അത് മനസിലാക്കണം. മുഖ്യമന്ത്രി ഓരോ സമുദായ നേതാക്കളെയും കാണാൻ പ്രത്യേക ടീമിനെ വെച്ചു. ഇവർ നിരന്തരം സമുദായ നേതാക്കളെ കണ്ടു. അത് ഇടതുമുന്നിക്ക് വലിയ നേട്ടം ഉണ്ടാക്കി. എൻ എസ് എസ് മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ആഗ്രഹിച്ചത്. മറ്റെല്ലാ സമുദായങ്ങളും കോൺഗ്രസിനെ കൈവിട്ടു.
കേരളത്തിൽ സിപിഎം ശത്രുവാകുന്നത് അവർ കേരളത്തിൽ സ്വീകരിക്കുന്ന ശൈലി കേന്ദ്രത്തിൽ ബിജെപിയുടെ കാർബൺ പതിപ്പാണ് എന്നതിനാലാണ്. കേന്ദ്രത്തിൽ ബിജെപി സ്വീകരിക്കുന്ന ശൈലിയാണ് കേരളത്തിൽ സി പി എമ്മിന്റേത്. തെരഞ്ഞെടുപ്പിൽ ഒമ്പതിടത്ത് ബിജെപി രണ്ടാം സ്ഥാനത്ത് വന്നത് നിസാരമായി തള്ളരുത്. കരുണാകരൻ മരിച്ച് ഇത്ര വർഷം കഴിഞ്ഞിട്ടും കേരളത്തിൽ ഉചിതമായ ഒരു സ്മാരകം പണിയാൻ സാധിച്ചില്ലെന്നത് ദുഖകരമാണ് എന്നും മുരളീധരൻ പറഞ്ഞു.