
കോഴിക്കോട്: സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ (93) അന്തരിച്ചു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ബെംഗളൂരുവിൽ.
സാമൂതിരി സ്വരൂപത്തിലെ കോട്ടയ്ക്കൽ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്. സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ ഏപ്രിൽ 3ന് അന്തരിച്ചതിനെ തുടർന്നാണ് രാമചന്ദ്രൻ രാജ സ്ഥാനത്തേക്ക് വന്നത്. അനാരോഗ്യം കാരണം ട്രസ്റ്റി ഷിപ്പിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണം നടത്താൻ കോഴിക്കോട്ടേക്ക് വരാൻ സാധിച്ചിരുന്നില്ല.
1932 ഏപ്രിൽ 27നാണ് ജനനം. കോട്ടക്കൽ കെ.പി. സ്കൂൾ, രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഉപരിപഠനം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലായിരുന്നു.
മെറ്റൽ ബോക്സിൽ കമേഴ്സ്യൽ മാനേജരായി ഔദ്യോഗിക ജീവിതം തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം മുുംബൈയിലെ ജാംലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുംബൈയിലെ ഗാർവരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ ആന്റ് ഡവലപ്മെന്റിന്റെ സ്ഥാപക ഡയറക്ടർ, എസ്.പി. ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടർ എന്നീ പദവികൾ വഹിച്ചു.
നിലവിൽ ഗുജറാത്തിലെ വാപി സർവകലാശാലയിലെ ഭരണ കൗൺസിൽ അംഗമാണ്. കാലടി മന ജാതവേദൻ നമ്പൂതിരിയും കിഴക്കേ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ കോട്ടക്കൽ പരപ്പിൽ കുടുംബാംഗം ഇന്ദിര രാജ. മക്കൾ: നാരായൺ മേനോൻ (യു.എസ്) കല്യാണി ആർ. മേനോൻ (ബെംഗളൂരു). മരുമക്കൾ: മിന്നി മേനോൻ (യു.എസ്) രവി മേനോൻ (ബെംഗളൂരു).
