
ടെൽഅവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒന്നിലധികം ഘട്ടങ്ങളിലൂടെയായിരിക്കും ഗാസ നഗരം ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കുക. ഗാസ നഗരം ഒഴിപ്പിക്കലും സഹായ വിതരണം വിപുലീകരിക്കലും ഉൾപ്പെടുന്ന ആദ്യ ഘട്ട പ്രവർത്തനത്തിനുള്ള അവസാന തീയതി ഒക്ടോബർ ഏഴാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗാസയിൽ, ഇസ്രായേൽ യുദ്ധത്തിന് തുടക്കമായ ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിന്റെ രണ്ടാം വാർഷികമാണ് 2025 ഒക്ടോബർ 7.
ആദ്യ ഘട്ടത്തിൽ തന്നെ ഇസ്രായേൽ മാനുഷിക സഹായ പ്രവർത്തനങ്ങൾ ഗണ്യമായി വികസിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പദ്ധതി പൂർത്തിയാകാൻ അഞ്ച് മാസം വരെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വോട്ടെടുപ്പിന് മുമ്പ് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. പ്രദേശത്തെ ജനസംഖ്യയുടെ പകുതിയോളം പേരെ നിർബന്ധിതമായി ഒഴിപ്പിക്കേണ്ടിവരുമെന്നും പറയുന്നു. നിലവിൽ ഗാസയുടെ 75% പ്രദേശവും ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) ഗാസാ സിറ്റിയിലേക്ക് സൈന്യത്തെ വിന്യസിക്കാനും, നിലവിൽ ഇസ്രായേൽ നിയന്ത്രണത്തിൽ ഇല്ലാത്ത മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
അതേസമയം, ഗാസയിലെ ഭരണം ഏറ്റെടുക്കാൻ ഇസ്രായേൽ ശ്രമിക്കില്ല. മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം തിരികെ പിടിക്കാനും ഹമാസിനെ എതിർക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനുമാണ് പദ്ധതിയെന്ന് നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ പ്രദേശം ഹമാസിനെ എതിർക്കുന്ന അറബ് സൈന്യത്തിന് നൽകുമോ എന്നതിൽ വ്യക്തതയില്ല. ഗാസയുടെ നിയന്ത്രണം പൂർണമായി കൈയടക്കുന്നതിനോട് സൈന്യത്തിൽ വിയോജിപ്പുണ്ട്. ഈ നീക്കം ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ആശങ്കയുണ്ട്. ബന്ദികളുടെ കുടുംബങ്ങളും ഈ നീക്കത്തെ എതിർക്കുന്നു.
