മനാമ: തുടർച്ചയായ അഞ്ചാം വർഷവും അയൺ മാൻ 70.3 മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്പിന് ബഹറിൻ ആതിഥേയത്വം വഹിച്ചു. ബഹ്റിനും മറ്റു ജി.സി.സി രാജ്യങ്ങളും ഉൾപ്പെടെ 90 രാജ്യങ്ങളിൽ നിന്നുള്ള 1500 മത്സരാർത്ഥികൾ ട്രൈയാത്ലൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെട്ടതായിരുന്നു ടൂർണമെൻറ്. പുരുഷവിഭാഗത്തിൽ നോർവീജിയൻ താരം ക്രിസ്ത്യൻ ബ്ലമ്മൻഫെൽറ്റ് ഒന്നാം സ്ഥാനവും ഡാനിഷ് താരം ഡാനിയൽ ബെയ്ക്ക് ഗാർഡ് രണ്ടാം സ്ഥാനവും നോർവീജിയൻ താരം കാസ്പർ സ്റ്റോൺസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 3 മണിക്കൂർ 42 മിനിറ്റ് 20 സെക്കൻഡ് കൊണ്ട് റേസ് പൂർത്തിയാക്കിയാണ് ക്രിസ്ത്യൻ ബ്ലമ്മൻഫെൽറ്റ് ഒന്നാം സ്ഥാനം നേടിയത്. വനിതാവിഭാഗത്തിൽ ബഹറിൻ എൻഡുറൻസ് ടീമിൽ നിന്നും ബ്രിട്ടീഷ് ചാമ്പ്യൻ ഹോളി ലോറൻസ് 3 മണിക്കൂർ 52 മിനിറ്റ് 35 സെക്കൻഡ് സമയത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ ബ്രിട്ടീഷ് താരങ്ങളായ ജോഡി സ്റ്റിമ്പ് സണും ക്ലെയർ ഹാനും സ്വന്തമാക്കി.
കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ബഹറിൻ ബേയിൽ നടന്ന സമാപന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലിഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനും ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ടുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ചാരിറ്റി വർക്ക് ആൻഡ് യൂത്ത് അഫയേഴ്സ് പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. രാജ്യത്തിൻറെ യുവ കായിക മേഖലകളെ വികസിപ്പിക്കുന്നതിൽ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ ശ്രമങ്ങളെ കിരീടാവകാശി അഭിനന്ദിച്ചു. ബഹറിന് വേണ്ടി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരിൽ ഷെയ്ഖ് നാസറും ഉൾപ്പെടുന്നു. വിജയികൾക്ക് കിരീടവകാശി അവാർഡ് വിതരണം ചെയ്തു.