കൊല്ലം: ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷാ സംഘത്തിന്റെ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത 10750 കിലോ മത്സ്യം പിടികൂടിഓപ്പറേഷൻ മത്സ്യയുടെ ഭാഗമായാണ് പരിശോധന . മൂന്ന് ലോറികളിലായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത ചൂര മത്സ്യമാണ് പിടികൂടിയത്. തമിഴ്നാട്ടിലെ കടലൂരിൽ നിന്ന് കരൂനാഗപ്പള്ളി, ആലങ്കോട്, പുനലൂർ എന്നിവിടങ്ങളിലേക്ക് കൊണ്ടുവന്ന മത്സ്യമാണിത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു പരിശോധന ആരംഭിച്ചത്. ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് പഴകിയ മാത്സ്യം തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നത്. പരിശോധന ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ടൺ കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. പിടിച്ചെടുത്ത മത്സ്യം പഞ്ചായത്തിന്റെ സഹായത്തോടു കൂടി നശിപ്പിച്ച് കളയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊട്ടാരക്കര , പത്തനാപുരം സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. ലക്ഷ്മി വി നായർ, നിഷാ റാണി എസ്, ഫിഷറീസ് ഓഫീസർ ഷാൻ യു, ഓഫീസ് അറ്റൻഡന്റ് ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
