ബെംഗളുരു: കർണാടക നിയമസഭയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കോൺഗ്രസിന്റെ എംഎൽഎ കെ ആർ രമേശ് കുമാറിനെതിരെ പ്രതിഷേധം. സഭയിൽ പ്രതിഷേധവുമായി കോൺഗ്രസിന്റെ അടക്കമുള്ള വനിതാ നേതാക്കൾ രംഗത്തെത്തി. ‘ബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ’ എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം
മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് വനിതാ എംഎൽഎമാർ രംഗത്തെത്തി. രമേശ് കുമാർ സ്ത്രീ സമൂഹത്തെയാണ് അപമാനിച്ചതെന്നും സഭയിലെ അംഗങ്ങൾ എന്ന നിലയിൽ നാണക്കേടാണെന്നും വനിതാ അംഗങ്ങൾ പറഞ്ഞു. വിവാദ പരാമർശത്തിൽ രമേശ് സഭയിൽ മാപ്പ് പറഞ്ഞിരുന്നു. രമേശ് കുമാറിന്റെ ക്ഷമാപണം പരിഗണിക്കണമെന്ന് സ്പീക്കർ വനിതാ നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ ക്ഷമ പറഞ്ഞത് കൊണ്ട് മാത്രം പരിഹാരം ആയില്ലെന്നാണ് സഭയിൽ ക്ഷുഭിതരായ വനിതാ നേതാക്കൾ വ്യക്തമാക്കിയത്
കർണാടക നിയമസഭയിൽ കർഷക സമരം ചർച്ച ചെയ്യുന്നതിനിടെയാണ് രമേശിന്റെ വിവാദ പരാമർശം ഉണ്ടായത്. കർഷക സമരം ചർച്ച ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സ്പീക്കറോട് എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സമയം നൽകാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയെങ്കിലും എന്നാൽ എംഎൽഎമാർ വീണ്ടും പ്രളയം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് കൂടുതൽ സമയം ആവശ്യപ്പെട്ടു.
എംഎൽഎമാരുടെ ബഹളം നിയന്ത്രിക്കാനാകുന്നില്ലെന്നും നിങ്ങൾ എന്ത് ചെയ്താലും ഞാൻ അത് ആസ്വദിക്കും അതാണ് നിലവിലെ അവസ്ഥ എന്നും സ്പീക്കർ ചർച്ചയിലെ ഒച്ചപ്പാടുകളോട് പ്രതികരിച്ചതിന്റെ ചുവടുപിടിച്ചായിരുന്നു രമേശിന്റെ പരാമർശം. ‘ബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. ഇതാണ് ഇപ്പോൾ താങ്കളുടെ (സ്പീക്കറുടെ) അവസ്ഥ എന്നായിരുന്നു രമേശ് കുമാർ പറഞ്ഞത്.