തിരുവനന്തപുരം: ഗതാഗത നിയം ലംഘനത്തിന്റെ പേരിൽ 12500 രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് വാഹന ഉടമയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിൽ പോലീസ് സ്റ്റേഷനിൽ നടന്ന തർക്കം ക്യാമറയിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ നൽകി അപമാനിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റേതാണ് ഉത്തരവ്. എൻഫോഴ്സ്മെന്റ് വിഭാഗം എം വി ഐ നിധീഷിനെതിരെ അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ചിറയിൻകീഴ് വലിയകട സ്വദേശി അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയിലെ ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച സ്കൂട്ടിക്കാണ് എം വി ഐ 10,000 രൂപ പിഴയിട്ടത്. അമിതമായ ഫീസടയ്ക്കാൻ കഴിയില്ലെന്നും കേസ് കോടതിയിലേക്ക് റഫർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോഴാണ് എം വി ഐ പരാതിക്കാരനോട് തട്ടിക്കയറിയത്. തുടർന്ന് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യെ എം വി ഐ വിളിച്ചു വരുത്തി. പരാതിക്കാരനെ സ്റ്റേഷനിൽ കൊണ്ടുപോയി 12500 രൂപ പിഴയടപ്പിച്ചു. ഈ രംഗങ്ങളാണ് എം വി ഐ തന്റെ ഔദ്യോഗിക ക്യാമറയിൽ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
ട്രാൻസ്പോർട്ട് കമ്മീഷണറും ആറ്റിങ്ങൽ ഡി വൈ എസ് പി യും കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. എം വി ഐ യുമായി നടന്ന തർക്കമറിഞ്ഞാണ് പോലീസ് ഇൻസ്പെക്ടർ സ്ഥലത്തെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വാഹന പരിശോധനയുടെ നിജസ്ഥിതി പൊതു ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും ഈ സംഭവത്തിൽ വീഡിയോ ചിത്രീകരണം ഒഴിവാക്കാമായിരുന്നുവെന്നും ഡി.വൈ.എസ്.പി അറിയിച്ചു.
എന്നാൽ പരാതിക്കാരനെ തേജോവധം ചെയ്യാൻ എം വി ഐ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ തന്റെ റിപ്പോർട്ടിൽ നിശബ്ദത പാലിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് അന്വേഷണത്തിന്റെ ഭാഗമാക്കാൻ കമ്മീഷൻ തീരുമാനിച്ചു. തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ട് അന്വേഷണം നടത്തി മേയ് 13 ന് മുമ്പ് റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
