കൊച്ചി: സംസ്ഥാനത്ത് 175 പുതിയ മദ്യ വിൽപ്പന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് സംബന്ധിച്ചുള്ള ബവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിൻറെ പരിഗണനയിലെന്നും സർക്കാർ അറിയിച്ചു.
1.12 ലക്ഷം ആളുകൾക്ക് ഒരു മദ്യ വിൽപ്പന ശാല എന്ന തരത്തിലാണ് കേരളത്തിലെ അനുപാതം. ഈ സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ മദ്യ വിൽപന ശാലകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് സർക്കാരിന്റെ ന്യായീകരണം. വാക്ക് ഇൻ മദ്യ വിൽപ്പന ശാലകൾ തുടങ്ങണമെന്ന കോടതിയുടെ നിർദേശവും സജീവ പരിഗണനയിൽ ആണെന്നും സർക്കാർ വ്യക്തമാക്കി.
ബിവറേജസ് കോർപ്പറേഷനു കീഴിലുള്ള 96 മദ്യ വിൽപ്പന ശാലകളിൽ നിലവിൽ വാക്ക് ഇൻ സൗകര്യമുണ്ട്. അതേസമയം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം മദ്യ വിൽപ്പന ശാലകളുടെ പ്രവർത്തനം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ കോടതിക്ക് മുൻപിൽ എത്തുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
