കണ്ണൂർ: അക്രമികളിൽ നിന്ന് രക്ഷപ്പെടാനുള്ള നുറുങ്ങു മാർഗ്ഗങ്ങൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യമായി പകർന്നു നൽകുന്ന പോലീസിന്റെ സ്റ്റാൾ കണ്ണൂരിലെ സർക്കാർ വാർഷികാഘോഷ പ്രദർശനത്തിൽ പ്രധാന ആകർഷണമാകുന്നു.
ആയുധം ഉപയോഗിക്കാതെ നിമിഷങ്ങൾക്കകം അക്രമിയെ പിൻതിരിപ്പിക്കാനുള്ള മാർഗ്ഗങ്ങളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരായ മാസ്റ്റർ ട്രെയിനർമാർ പകർന്നു നൽകുന്നത്. നിരത്തുകളിലും വാഹനങ്ങളിലും സഞ്ചരിക്കുന്ന സ്ത്രീകൾ നേരിടാൻ ഇടയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, ശാരീരികാക്രമണത്തിനു മുതിരുന്നവരെ കീഴ്പ്പെടുത്തുന്ന വിധം എന്നിവ കാണികൾക്ക് ഏറെ ഗുണകരമാണ്. മാലയും ബാഗും പിടിച്ചുപറിച്ച് ഓടുന്നവരെ കീഴ്പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാൻ അനുവദിക്കാതെ തളയ്ക്കുന്നതും ഇവിടെ നേരിട്ടുകാണാം. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നൂറുകണക്കിനു പേരാണ് പോലീസ് സ്റ്റാളിനു സമീപത്തെ താത്കാലിക കേന്ദ്രത്തിൽ എത്തി പരിശീലനമുറകൾ മനസിലാക്കുന്നത്. സന്ദർശകർക്ക് കളത്തിൽ ഇറങ്ങി വനിതാ മാസ്റ്റർ ട്രെയിനർമാരിൽനിന്ന് നേരിട്ട് കാര്യങ്ങൾ മനസിലാക്കാനും സൗകര്യമുണ്ട്.

2015 ൽ സംസ്ഥാനത്ത് ആരംഭിച്ച വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി ലക്ഷക്കണക്കിന് കുട്ടികൾക്കും സ്ത്രീകൾക്കും പ്രയോജനപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിശീലനത്തിന്റെ ചുമതല. പരിശീലനം പൂർണ്ണമായും സൗജന്യമാണ്. വിദ്യാലയങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് കൂട്ടായ്മകൾ എന്നിവിടങ്ങളിലെ വനിതകൾക്ക് അതത് സ്ഥലത്ത് എത്തി പരിശീലനം നൽകും. nodalofficer.wsdt.phq@gmail.com എന്നതാണ് മെയിൽ വിലാസം.

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിപാടി സംസ്ഥാനവ്യാപകമായി ഏകോപിപ്പിക്കുന്നത് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറും സംഘവുമാണ്.
