
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജപ്പാൻ സ്വദേശിയിൽനിന്നും മലയാളി ദമ്പതികളിൽ നിന്നുമായി 67.29 ലക്ഷം രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽനിന്ന് കൊച്ചിയിലേക്കുവന്ന മട്ടാഞ്ചേരി സ്വദേശി ബഷീറിൽ നിന്നും ഭാര്യയിൽ നിന്നുമായി 721 ഗ്രാം സ്വർണമാണ് പിടികൂടിയത്. 40.67 ലക്ഷം രൂപയോളം വിലവരുന്ന സ്വർണാഭരണങ്ങൾ ഇരുവരും അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ബാങ്കോക്കിൽനിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്ന ജപ്പാൻ സ്വദേശി ടാക്കിയോ ഷിക്കാമയിൽനിന്ന് 26.62 ലക്ഷം രൂപ വിലവരുന്ന 472 ഗ്രാം സ്വർണവും പിടികൂടി. ദിവസങ്ങൾക്ക് മുൻപ് നെടുമ്പാശേരിയിൽ നിന്നും രണ്ട് കേസുകളിലായി 1.24 കോടി രൂപ വിലവരുന്ന 2312 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. 84 ലക്ഷം രൂപ വിലവരുന്ന 1515.20 ഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശി മൻസൂറും 797 ഗ്രാം സ്വർണവുമായി പെരുമ്പാവൂർ സ്വദേശി സുബൈറുമാണ് പിടിയിലായത്.എയർ അറേബ്യ വിമാനത്തിൽ മസ്കറ്റിൽ നിന്ന് ഷാർജ വഴിയാണ് മൻസൂർ കൊച്ചിയിലെത്തിയത്. ബാഗേജ് പരിശോധിച്ചപ്പോഴാണ് എമർജൻസി ലാംപ് റീചാർജ് ചെയ്യുന്ന ബാറ്ററിക്കകത്ത് സ്വർണം കണ്ടെത്തിയത്. സൗദി വിമാനത്തിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിയതാണ് സുബൈർ. ഇയാൾ മൂന്ന് ക്യാപ്സൂളുകളാക്കിയാണ് സ്വർണം ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.


