
കോഴിക്കോട്: പിതാവിന് ചികിത്സാസഹായം നൽകാമെന്നു പറഞ്ഞ് പീഡനത്തിന് ശ്രമിച്ചയാൾക്കെതിരെ പരാതിയുമായി പെൺകുട്ടി. മലപ്പുറം സ്വദേശി വാഖിയത്ത് കോയയ്ക്കെതിരെയാണ് നടക്കാവ് പോലീസിൽ പെൺകുട്ടി പരാതി നൽകിയത്.
ആശുപത്രിയിലെ ബിൽ അടയ്ക്കാൻ സഹായിക്കാമെന്നു പറഞ്ഞ് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്നും ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ പിതാവിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രി വിടാൻ സാധിച്ചില്ല. വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായമഭ്യർത്ഥിച്ച് ഒരു വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിലെത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഇയാൾ പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങിക്കൊടുത്തു. മടങ്ങുമ്പോൾ, വയനാട്ടിൽ പോയി മുറിയെടുക്കാമെന്നും സഹകരിച്ചാൽ ഇനിയും സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിലുണ്ട്. ആശുപത്രിയിൽ തിരിച്ചെത്തിച്ച ശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു. പെൺകുട്ടി എതിർത്തതോടെ പണം നൽകാൻ സാധിക്കില്ലെന്ന് ഇയാൾ പറഞ്ഞു. ഇയാൾ അയച്ച അശ്ലീല സന്ദേശങ്ങളുൾപ്പെടെയാണ് പരാതി നൽകിയത്.
ഇതിനിടെ, സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പണമടച്ചശേഷം പെൺകുട്ടിയുടെ പിതാവിനെ ഡിസ്ചാർജ് ചെയ്തു. ഇവർക്കു പുതിയ വാടക വീട് ഏർപ്പാടാക്കിയിട്ടുമുണ്ട്.
