കോഴിക്കോട്: മോഡൽ ഷഹനയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ ഫോറൻസിക് വിഭാഗം. ഷഹനയെ മരിച്ച നിലയിൽ കണ്ട മുറിയിലെ കയർ തൂങ്ങി മരിക്കാൻ പര്യാപ്തമാണെന്നാണ് നിഗമനം. മരിക്കുന്ന ദിവസവും ഷഹനയും സജാദും വഴക്കിട്ടിരുന്നു. ഷഹനയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം കോഴിക്കോട് പറമ്പില്‍ ബസാറിലെ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഭർത്താവ് സജാദിനൊപ്പമാണ് ഷഹന വാടകവീട്ടിൽ താമസിച്ചിരുന്നത്.
ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. വീട്ടിൽ നിന്നും വെയിങ് മെഷീനും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് ഡെലിവറിയുടെ മറവിലാണ് സജാദ് ലഹരി കച്ചവടം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഷഹനയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ സജ്ജാദ് റിമാന്‍ഡിലാണ്. സജാദിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകും. വാടക വീട്ടിലെ മുറിയിൽ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷഹാനയുടെ മൃതദേഹം കണ്ടെത്തിയത്. സജാദ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുമ്പാണ് സജ്ജാദും കാസർകോട് സ്വദേശിയായ ഷഹനയും വിവാഹിതരായത്. ഇരുവരും വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പാണ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൂടാതെ ശാരീരിക- മാനസികപീഡനം എന്നീ വകുപ്പുകൾക്കും കേസെടുത്തിട്ടുണ്ട്.
