
നിലമ്പൂർ: പി.വി.അൻവർ എം.എൽ.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.
ഒതായിലെ അൻവറിന്റെ വീടിന് മുന്നിലും ചുള്ളിയോടുമാണ് ഫ്ലക്സ് ബോർഡുകൾ. ചുള്ളിയോട് പ്രവാസി സഖാക്കളുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചത്. ‘വിപ്ലവ സൂര്യൻ’, ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല’ എന്നീ തലക്കെട്ടുകളോടുകൂടിയാണ് ഫ്ലക്സ് ബോർഡുകൾ. അതിനിടെ അൻവറിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി ഇ.എ. സുകു രംഗത്തെത്തി.
അൻവർ നടത്താനിരിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് നിലമ്പൂർ ചന്തമുക്കിൽ നടക്കും. എല്ലാ ആക്ഷേപങ്ങൾക്കുമുള്ള മറുപടി ഈ യോഗത്തില്‍ പറയുമെന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്. പൊതുയോഗത്തിൽ അൻവറിനെ പിന്തുണച്ച് ആയിരത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് സൂചന.
അൻവറിന്റെ വീടിന് പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒതായിലെ വീടിനു പുറത്ത് എടവണ്ണ പോലീസ് പിക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അൻവർ ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറും പോലീസ് പിക്കറ്റ് ഒതായിലെ വീടിന് പുറത്ത് വേണമെന്ന് ജില്ലാ പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഒരു എസ്.ഐയെയും മൂന്നു സിവിൽ പോലീസ് ഓഫിസർമാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നേരത്തെ നൽകിയ ഗൺമാൻ സുരക്ഷയ്ക്ക് പുറമെയാണിത്.
