
തഞ്ചാവൂർ: ക്ളാസിലിരുന്ന് സംസാരിച്ചതിന് പെൺകുട്ടിയടക്കം അഞ്ച് വിദ്യാർത്ഥികളുടെ വായിൽ പ്രധാനാദ്ധ്യാപിക ടേപ്പ് ഒട്ടിച്ചതായി പരാതി. തഞ്ചാവൂർ ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. ചിത്രങ്ങൾ പുറത്തുവന്നതോടെ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾ ക്ലാസിലിരുന്ന് പരസ്പരം സംസാരിച്ചതാണ് അദ്ധ്യാപികയെ പ്രകോപിപ്പിച്ചത്. തുടർന്ന് കുട്ടികളുടെ വായിൽ ടേപ്പ് ഒട്ടിക്കുകയായിരുന്നു. നാലുമണിക്കൂറോളം ശിക്ഷ തുടർന്നെന്നാണ് കുട്ടികൾ പറയുന്നത്. ഒരു കുട്ടിയുടെ വായിൽ നിന്ന് രക്തം വന്നുവെന്നും മറ്റുള്ളവർക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടെന്നും പരാതിയിൽ പറയുന്നു.സ്കൂളിലെ മറ്റൊരദ്ധ്യാപിക കുട്ടികളുടെ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചുനൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഗതി സത്യമാണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. അന്വേഷണം പൂർത്തിയായാലുടൻ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
