മനാമ: കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ആദ്യ കേസ് ബഹ്റൈനിൽ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയ ഒരു വ്യക്തിയിലാണ് ഒമിക്രോൺ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഐസൊലേഷനും ക്വാറന്റൈനും ഉൾപ്പെടെ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ കണ്ടെത്തിയ വ്യക്തിക്ക് പ്രാദേശികമായി സമ്പർക്കം ഇല്ലെന്നും എത്തിയ ശേഷം ഐസൊലേഷനിൽ ആക്കിയെന്നും മന്ത്രാലയം അറിയിച്ചു.
കാബിനറ്റിന്റെയും സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി, ആഗോള സാഹചര്യം നിരീക്ഷിക്കുന്നത് തുടരുമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. രോഗം ബാധിച്ച വ്യക്തി രാജ്യത്തേക്ക് ഏതു യാത്രാമാർഗമാണ് പ്രവേശിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
കൊറോണ വൈറസിനെ (കോവിഡ് -19) നേരിടാൻ ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് പുറപ്പെടുവിച്ച എല്ലാ മുൻകരുതൽ ആരോഗ്യ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ഊന്നിപ്പറയുകയും വാക്സിനേഷൻ എടുക്കാനും ബൂസ്റ്റർ ഷോട്ട് സ്വീകരിക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു.
ഇപ്പോൾ 30-ലധികം രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് കണ്ടെത്താൻ ബഹ്റൈനിൽ നാല് സ്വകാര്യ ലബോറട്ടറികളാണുള്ളത്.
