കുവൈത്ത് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത അവർ ജോലി ചെയ്യുന്ന തസ്തികയുടെ വർക്ക് പെർമിറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കുവൈറ്റ് മാൻപവർ പബ്ലിക് അതോറിറ്റിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഓരോ തസ്തികയിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
കുവൈറ്റിലെ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് അനുവദിച്ച തസ്തികകളുടെ പേരുകൾ പരിശോധിച്ച് അവയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നിർണ്ണയിക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ അതത് തസ്തികകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് തടയുമെന്നാണ് അധികൃതർ പറയുന്നത്. രാജ്യത്ത് അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ കുവൈറ്റ് അധികൃതർ സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഒക്യുപേഷണൽ സേഫ്റ്റി സെന്റർ പരിശോധിക്കും.
ഫിനാൻസ്, ബാങ്കിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവരുടെ തസ്തികകൾ അവരുടെ വിദ്യാഭ്യാസ യോഗ്യതയുമായി നേരിട്ട് ബന്ധിപ്പിക്കും. അതത് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരു പ്രവാസിയും ആ മേഖലയില്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അൽ-ഖബസ് പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. സഹേൽ ആപ്ലിക്കേഷൻ വഴി കമ്പനികൾക്ക് അവരുടെ സ്ഥാപനത്തിന് ആവശ്യമായ തസ്തികകളിലുള്ളവര് ഏതൊക്കെ യോഗ്യതകള്‍ ഉള്ളവരായിരിക്കണമെന്ന് പരിശോധിക്കാം. ഇതിനുപുറമെ, നിലവിൽ ജോലി ചെയ്യുന്നവരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റാം. യോഗ്യതയില്ലാത്ത ജോലിയിൽ ഏർപ്പെടുന്നതിൽ നിന്ന് പ്രവാസികളെ ഇത് തടയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.