കോഴിക്കോട്: പുലര്‍ച്ചെ ഓട്ടോറിക്ഷയില്‍ കയറിയ വയോധികയുടെ ആഭരണം കവര്‍ന്നു വഴിയില്‍ തള്ളിയിട്ട് ഓട്ടോ ഡ്രൈവര്‍ കടന്നുകളഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ കോഴിക്കോട് നഗരത്തിലാണ് സംഭവം. ട്രെയിനിറങ്ങി കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ വയനാട് ഇരുളം സ്വദേശി ജോസഫീന(67)യാണ് കവര്‍ച്ചയ്ക്കിരയായത്. പരിക്കേറ്റ ജോസഫീന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്താന്‍ പോലീസ് വ്യാപക അന്വേഷണം തുടങ്ങി.
വീഴ്ചയില്‍ പരുക്കേറ്റ ജോസഫീന പുലര്‍ച്ചെ റോഡില്‍ മഴ നനഞ്ഞ് ഒരു മണിക്കൂറോളം കിടന്നു. വഴിയാത്രക്കാരോടു സഹായമഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിച്ചില്ല. ഒടുവില്‍ അര കിലോമീറ്ററോളം നടന്നു ബസില്‍ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
സംഭവത്തെപ്പറ്റി ജോസഫീന പറയുന്നത് ഇങ്ങനെ: വയനാട്ടില്‍നിന്ന് ഞായറാഴ്ച രണ്ടാമത്തെ മകന്റെ കായംകുളത്തുള്ള വീട്ടിലേക്കു പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. പുലര്‍ച്ചെ 4.50ന് മലബാര്‍ എക്സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി. ഒപ്പം 4 സ്ത്രീകളുണ്ടായിരുന്നു. ഒന്നിച്ചു സ്റ്റാന്‍ഡിലേക്കു നടന്നുപോകാന്‍ തീരുമാനിച്ചു. മേലേ പാളയത്തു ചെമ്പോട്ടി ജംഗ്ഷനിലെത്തിയപ്പോള് മഴ പെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ഒരു ഹോട്ടലില്‍ കയറി.
ഈ സമയത്ത് അവിടെയെത്തിയ ഒരു ഓട്ടോറിക്ഷക്കാരന് വണ്ടി നിര്‍ത്തി. അതില്‍ കയറി. എന്നാല്‍ കുറെ നേരമായിട്ടും ഓട്ടോറിക്ഷ ബസ് സ്റ്റാന്ഡിലെത്തിയില്ല. സംശയം തോന്നി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ മറ്റു വഴികളിലൂടെ പോകുകയായിരുന്നു.
ഒടുവില്‍ ആളൊഴിഞ്ഞ ഒരിടത്തെത്തി. ഓട്ടത്തിനിടയില്‍ ഡ്രൈവര്‍ ഒരു കൈ പിറകുവശത്തേക്കു നീട്ടി മാല പൊട്ടിക്കാന്‍ ശ്രമിച്ചു. തടുക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ മാല പൊട്ടിച്ചു. ഓട്ടോയില്‍നിന്ന് പുറത്തേക്കു തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ താടിയെല്ലിനും കൈ മുട്ടിനും ചെവിയ്ക്കു താഴെയും മുറിവുണ്ടായി രക്തം വാര്‍ന്നു. ഷാള്‍ കൊണ്ട് മുറിവു കെട്ടി മഴയില്‍ കിടന്നു. അതുവഴി വന്നവരോട് സഹായമഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുവില്‍ നടന്നു പാളയം സ്റ്റാന്‍ഡിലെത്തി. അവിടെനിന്ന് കൂടരഞ്ഞിയിലുള്ള സഹോദരന്റെ വീട്ടിലേക്കു ബസ് കയറി. പിന്നീട് ബന്ധുക്കളെ അറിയിച്ചു. ഇതോടെ കൂടരഞ്ഞിയില്‍നിന്ന് ബന്ധുക്കളെത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ ടൗണ്‍ പോലീസില്‍ വിവരമറിയിച്ചതിനു പിന്നാലെ പൊലീസെത്തി മൊഴിയെടുത്തു. കേസെടുത്ത് അന്വേഷണവും തുടങ്ങി.
Trending
- പി.എസ്.സി. അംഗത്വത്തിന് കോഴ: സി.പി.എം. യുവ നേതാവിനെതിരെ നടപടിയുണ്ടാകും
- എം.കെ.സി.സി. ആധുനിക ഫോട്ടോണ്‍ കൗണ്ടിംഗ് കംപ്യൂട്ടഡ് ടോമോഗ്രാഫി സ്കാനര്‍ സ്ഥാപിച്ചു
- അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പോരാട്ടം വിജയം കണ്ടെന്ന് പിതാവ് റസാഖ്
- ഹരാരെയില്‍ ഇന്ത്യക്ക് വൻ ജയം; അഭിഷേകിന്റെ തകര്‍പ്പന്‍ സെഞ്ചുറി, ബോളിംഗിൽ മിന്നി മുകേഷും ആവേശും
- യൂണിഫോമില്ലാത്തത് ചോദ്യം ചെയ്തു അധ്യാപകനെ വിദ്യാര്‍ഥി കുത്തിക്കൊന്നു
- കെ. എസ്.ഇ.ബി. ഓഫീസിലെ അതിക്രമം: വിച്ഛേദിച്ച വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് മന്ത്രി
- പ്രതികാരമെന്ന് പരാതി : കെ. എസ്. ഇ. ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- തിരുവമ്പാടി അക്രമം; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുതന്നാൽ കണക്ഷൻ നൽകാമെന്ന് കെഎസ്ഇബി