
ഗാങ്ടോക്ക് : സിക്കിമിലെ മേഘസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും വൻനാശം. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിനടുത്ത് ബുധനാഴ്ച പുലർച്ചെയോടെയാണ് മേഘസ്ഫോടനം ഉണ്ടായത്. തീസ്താ നദീതടത്തിലെ വെള്ളപ്പൊക്കത്തിൽ എട്ടുപേർ മുങ്ങിമരിച്ചു. 22 സൈനികരുൾപ്പെടെ 69 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇതിൽ ഒരുസൈനികനുൾപ്പെടെ 166 പേരെ പിന്നീട് രക്ഷപ്പെടുത്താനായി.മഴ ഇപ്പോഴും കുറഞ്ഞിട്ടില്ല ചുങ്താങ്ങിനും റാങ്പോയ്ക്കുമിടയിൽ ആറുപാലങ്ങൾ ഒലിച്ചുപോയി. ചുങ്താങ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതി ഗുരുതരമാക്കി. ഗോലിറ്റാർ, സിങ്തം മേഖലകളിൽനിന്നാണ് അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നുേപരുടെ മൃതദേഹങ്ങൾ വടക്കൻ ബംഗാളിൽ ഒലിച്ചെത്തിയനിലയിലായിരുന്നു.ലാചൻ താഴ്വരയിലെ താത്കാലിക സൈനികക്യാമ്പും അനുബന്ധകെട്ടിടങ്ങളും തകർന്നു. ഇവിടെനിന്നാണ് 22 സൈനികരെ കാണാതായത്. സിങ്തമിനടുത്ത് ബർദാങ്ങിൽ നിർത്തിയിട്ടിരുന്ന 41 കരസേനാവാഹനങ്ങൾ ചെളിയിൽ മുങ്ങിപ്പോവുകയും ഒലിച്ചുപോവുകയും ചെയ്തു. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സിക്കിമിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10-ന്റെ ചില ഭാഗങ്ങൾ പാടെ തകർന്നു. ഇതോടെ സംസ്ഥാനം ഏറക്കുറെ ഒറ്റപ്പെട്ടനിലയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പി.എസ്. തമാങ്ങിനെ വിളിച്ച് സഹായം വാഗ്ദാനംചെയ്തു.


