കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ സ്വദേശി റെംഗാര പോൾ(29) ആണ് അങ്കമാലി കോടതിക്ക് മുൻപിൽ പോലീസിനുനേരെ തിരിഞ്ഞത്. കോടതിയിലേക്ക് കയറാനായി വിലങ്ങ് അഴിച്ചപ്പോൾ പെട്ടെന്ന് ഇയാൾ അക്രമാസക്തനാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഏറെ പണിപെട്ടാണ് പ്രതിയെ കീഴടക്കിയത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു മൈക്കോ പോലീസിൻറെ സഹകരണത്തോടെയായിരുന്നു റെംഗാര പോളിനെ പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന റെംഗാര പോൾ 2014-ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബെംഗളൂരുവിലെത്തിയത്.
പിന്നീട് ഇയാൾ പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. കൂടാതെ രാസലഹരി നിർമിക്കാനും തുടങ്ങി. ഈ നിർമാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപന നടത്തിയിട്ടുള്ളത്.
ഗൂഗിൾ പേ വഴി തുക അയച്ചുകൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കുകയും പിന്നാലെ ഇതിന്റെ ലൊക്കേഷൻ മാപ്പ് അയച്ചു കൊടുക്കുന്നതുമാണ് ഇയാളുടെ രീതി. ആവശ്യക്കാരൻ അവിടെപ്പോയി മയക്കുമരുന്ന് ശേഖരിക്കണം. ഫോൺ വഴി ഇയാളെ ബന്ധപ്പെടാൻ സാധിക്കില്ല.
കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽവെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. അതിൻറെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേക്കെത്തിയത്. ദിവസങ്ങളോളം പലയിടങ്ങളിൽ രാപ്പകൽ തമ്പടിച്ചാണ് പ്രതിയെ നിരീക്ഷണ വലയത്തിലാക്കി ബെംഗളൂരു പോലീസിൻറെ സഹായത്തോടെ കസ്റ്റഡിലെടുത്തത്.