കൊച്ചി : ഡോളർ കടത്തു കേസിൽ യുഎഇ കൗൺസിലേറ്റിലെ മുൻ അക്കൗണ്ടൻ്റ് ഖാലിദിനെ പ്രതി ചേർക്കാൻ ഒരുങ്ങി കസ്റ്റംസ്. ഖാലിദിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ ഹർജി നൽകി. ഹർജിയിൽ കോടതി മറ്റന്നാൾ വിശദമായ വാദം കേൾക്കും.ചട്ടങ്ങൾ മറികടന്ന് വിദേശത്തേയ്ക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയ്ക്കും സരിത്തിനും പിന്നാലെ യുഎഇ കൗൺസിലേറ്റിലെ മുൻ ചീഫ് അക്കൗണ്ടൻ്റും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദിനെ പ്രതി ചേർക്കാൻ അനുമതി തേടി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ഹർജി നൽകി. മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് 1.90 ലക്ഷം യുഎസ് ഡോളർ വിദേശത്തേയ്ക്ക് കടത്തിയതിൽ പ്രധാന പങ്കാണ് ഖാലിദിനുള്ളത്. ഖാലിദിൻ്റെ ബാഗിലും ഡോളർ കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തൽ. അതിനാൽ ഖാലിദിനെ പ്രതി ചേർക്കണമെന്നാണ് അപേക്ഷ.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
എന്നാൽ നയതന്ത്ര പ്രതിനിധിയെ എങ്ങനെ പ്രതിയാക്കാനാകുമെന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ വ്യാഴാഴ്ച വിശദമായ വാദം നടക്കും. പ്രതി ചേർത്ത ശേഷം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് കസ്റ്റംസ് തീരുമാനം. തുടർന്ന് ഇന്ത്യയിൽ എത്തിച്ച് നടപടിയെടുക്കും. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പങ്കും വിശദമായി അന്വേഷിച്ചുവരികയാണെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു. ശിവശങ്കറിൻ്റെ സമ്മർദ്ദം മൂലമാണ് ഡോളർ നൽകിയതെന്നാണ് ബാങ്ക് മാനേജർ കസ്റ്റംസിന് നൽകിയിരിക്കുന്ന മൊഴി.