കോഴ വിവാദത്തില്‍ സി കെ ജാനുവിന് എതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന് കാട്ടികുളം പനവല്ലിയിലെ സി കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം മിന്നൽ പരിശോധന നടത്തി. ജാനുവിന്റെയും സഹോദരന്റെ മകൻ അരുണിന്റെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തു. ക്രെംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
കോഴ വിവാദത്തിൽ ബിജെപി നേതാക്കൾക്കെതിരെ ക്രൈബ്രാഞ്ച് കേസെടുക്കും. മൊബൈൽ ഫോണുകൾ ഹാജരാക്കാതെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവർക്കെതിരെയാണ് കേസെടുക്കുക. ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥന അധ്യക്ഷൻ പണം നൽകിയെന്ന കേസിലാണ് ക്രൈബ്രാഞ്ച് നടപടി.
കേസുമായി ബന്ധപ്പെട്ട് സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിനെയും ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരോടും മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അറിയിച്ചു. രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഇത് നിരസിച്ചതോടെയാണ് നിയമ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. 2020 മാർച്ച് 26 ന് ബത്തേരി മണിമല ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപ ജാനുവിന് കൈമാറിയത് ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയാണെന്നാണ് ആരോപണം.
