
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് നടന്ന സി പി എം സംസ്ഥാന സമിതി യോഗത്തിൽ സെക്രട്ടറി എം വി ഗോവിന്ദനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് നേതാക്കൾ. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ ആർ എസ് എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചുവെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ അതിരൂക്ഷമായ വിമർശനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. നിലമ്പൂരിലെ തോൽവിയുടെ ആക്കം കൂട്ടിയത് സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണെന്ന കുറ്റപ്പെടുത്തലാണ് നേതാക്കൾ നടത്തിയത്. ആർ എസ് എസ് സഹകരണവുമായി ബന്ധപ്പെട്ട എം വി ഗോവിന്ദന്റെ പ്രസ്താവന നിലമ്പൂരിൽ വർഗീയ ചേരിതിരിവുണ്ടാക്കിയെന്നും വിമർശിക്കപ്പെട്ടു.
അതേസമയം എ ഡി ജി പി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും സി പി എം സംസ്ഥാന സമിതിയിൽ ചർച്ചയായി. അജിത് കുമാറിന് സർക്കാർ നൽകുന്നത് അനാവശ്യ പരിഗണനയാണെന്നും ഇദ്ദേഹത്തെ വഴിവിട്ട് സംരക്ഷിക്കുന്നത് സർക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു. തൃശ്ശൂർ പൂരം കലക്കലും, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വ്യക്തത വരുത്തിയില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. ഇവയെല്ലാം ഒരു വിഭാഗം ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും സി പി എം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.
