കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവങ്കറിന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സാമ്പത്തിക കുറ്റ കൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി തള്ളി. സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി നടപടി.
ശിവശങ്കറിനെതിരായ കൂട്ടുപ്രതികളുടെ മൊഴി ശക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത വ്യക്തികൾക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് സാക്ഷിമൊഴികളിൽ വ്യക്തമാണ്. പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ സ്വാധീനം വെളിവാക്കുന്നുവെന്നും കോടതി വ്യക്തമാക്കി. അതിനാൽ മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.