പാലിയേക്കര: പണി പൂർത്തിയാകാത്ത റോഡിൽ ടോൾ നൽകേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നൽകാനുള്ള ഉപഭോക്തൃ കോടതിവിധി പാലിക്കാതിരുന്ന പാലിയേക്കര ടോൾപ്ലാസ അധികൃതർക്കെതിരേ വാറന്റ്.
തൃശ്ശൂർ സ്വദേശി ജോർജ് തട്ടിൽ സമർപ്പിച്ച ഹർജിയിൽ തൃശ്ശൂർ ഉപഭോക്തൃ കോടതിയാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി മാനേജിങ് ഡയറക്ടർക്കും എറണാകുളത്തെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിനുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്.
പണികൾ പൂർത്തിയാക്കാത്ത റോഡിൽ യാത്രചെയ്തതിന് ടോൾ നൽകേണ്ടിവന്നുവെന്നും തെളിച്ചമില്ലാത്ത രശീതി നൽകിയെന്നും ആരോപിച്ച് ജോർജ് ഫയൽ ചെയ്ത ഹർജിയിൽ 10,000 രൂപ നഷ്ടപരിഹാരം നൽകാനും ആവശ്യമായ വിവരങ്ങൾ അടങ്ങുന്ന തെളിച്ചമുള്ള ബില്ലുകൾ ഒരുമാസത്തിനുള്ളിൽ നൽകിത്തുടങ്ങണമെന്നുമായിരുന്നു വിധി. എന്നാൽ വിധിപ്രകാരമുള്ള നഷ്ടപരിഹാര തുക കമ്പനി ഇതുവരെ നൽകിയില്ല.
കോടതി പറഞ്ഞ സമയപരിധിക്ക് ശേഷം ടോൾ നൽകി യാത്ര ചെയ്ത ജോർജിന് തെളിച്ചമില്ലാത്ത രശീതി തന്നെയാണ് ലഭിച്ചത്. രശീതി ഹാജരാക്കിയ ജോർക്ക് നടപടി ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഉപഭോക്തൃ കോടതിവിധി ലംഘിക്കുന്നത് മൂന്നുവർഷം വരെ തടവിനും ഒരു ലക്ഷം രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.
തൃശ്ശൂർ ഉപഭോക്തൃ കോടതി പ്രസിഡന്റ് സി.ടി. സാബു അംഗങ്ങളായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവർ പോലീസ് മുഖേന വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
