കുന്ദമംഗലം: പുതുതായി നിയമിച്ച ജീവനക്കാർ കാമ്പസിലേക്ക് കയറുന്നത് നിലവിലെ ജീവനക്കാർ തടഞ്ഞതിനെ തുടർന്ന് കോഴിക്കോട് എൻ.ഐ.ടിക്കു മുന്നിൽ സംഘർഷം.
നിലവിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കുന്നതിനെതിരെയാണ് സമരം നടത്തുന്നത്. ഇന്നലെ മുതലാണ് കാമ്പസിന് മുന്നിൽ പന്തൽ കെട്ടി സമരമാരംഭിച്ചത്. പ്രധാന ഗെയ്റ്റിന് മുന്നിൽ ഉപരോധം നടക്കുന്നതിനാൽ ഡയറക്ടർ ഉൾപ്പെടെയുള്ളവർ മറ്റൊരു വഴിയിലൂടെയാണ് കാമ്പസിൽ പ്രവേശിച്ചത്.
ഇതിനിടെ ഓഫീസ് ജീവനക്കാരോട് ശുചീകരണത്തൊഴിൽ ചെയ്യാൻ തയാറാകണമെന്നും നിർദേശം നൽകി. അടുത്ത മാസം മുതൽ 55 വയസ്സ് കഴിഞ്ഞവരെ ജോലിക്കു വെക്കേണ്ടെന്ന നിർദേശമാണ് റജിസ്ട്രാർ കരാർ കമ്പനികൾക്ക് നൽകിയത്. നിലവിൽ 11 സൂപ്പർവൈസർ, 140 സെക്യൂരിറ്റി ഗാർഡ്, 12 ഡ്രൈവർ കം സെക്യൂരിറ്റി, 171 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് എൻ.ഐ.ടിയിൽ ജോലി ചെയ്തിരുന്നത്. ഇത്തവണ ശുചീകരണ തൊഴിലാളികളുടെ എണ്ണം 150 ആയും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം 119 ആയും കുറച്ചു.
പ്രായ നിബന്ധനയ്ക്കു പുറമെ ജോലിയിൽ 35 ശതമാനം വിമുക്തഭടന്മാർക്കും 10 ശതമാനം വനിതകൾക്കും മാറ്റിവെക്കാനും ആവശ്യപ്പെട്ടതോടെ നിലവിലുള്ള 80 ശതമാനം പേർക്കും ജോലി നഷ്ടമാകുന്ന സ്ഥിതിയാണ്. നേരത്തെ സെക്യൂരിറ്റി ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും 60 വയസ്സു വരെ ജോലിയിൽ തുടരാനനുവദിച്ചിരുന്നു. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രായനിബന്ധന ബാധകമാക്കി നിലവിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരെ 60 വയസ്സു വരെ തുടരാൻ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പിരിച്ചുവിടൽ ഭീഷണി നരിടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.