കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേൽ അനുമോളാണ് (27) മരണപ്പെട്ടത്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാനില്ല.
കാഞ്ചിയാർ പള്ളിക്കവല ജ്യോതി പ്രീ പ്രൈമറി സ്കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. വെള്ളിയാഴ്ച സ്കൂളിലെത്തിയ യുവതി ശനിയാഴ്ച നടത്താനിരുന്ന സ്കൂൾ വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിൽ എത്തിയിരുന്നില്ല.
അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ച് മകൾ വീടുവിട്ട് ഇറങ്ങിപ്പോയെന്ന് അറിയിച്ചു. വിവരമറിഞ്ഞ് മാതാപിതാക്കൾ വീട്ടിലെത്തുകയും തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകുകയുമായിരുന്നു.