
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ എസ്എഫ്ഐഓ സമര്‍പ്പിച്ച കുറ്റപത്രത്തെ സംബന്ധിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി. അസംബന്ധം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കരുതെന്നും അതിന് വേണ്ടി അധികം സമയം കളയേണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനാണ് ബുധനാഴ്ച ഹൈക്കോടതി നിര്‍ദേശം നൽകിയത്. ഇത് ആശ്വാസമാണോ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത ചോദ്യമെങ്ങനെയാണ് അസംബന്ധമാകുന്നതെന്ന് മാധ്യമപ്രവര്ത്തകന് മറുപടി നല്കി. പിന്നാലെ മുഖ്യമന്ത്രി മറുപടി തുടർന്നു. ‘അത് അസംബന്ധമായതുകൊണ്ടാണ്. അസംബന്ധത്തിന്റെ ശീലക്കാരനാണല്ലോ നിങ്ങള്‍. ആ ശീലവും കൊണ്ട് ഒരു പത്രപ്രവര്‍ത്തകനായി ഇരിക്കരുതെന്നാണ് ഞാന്‍ പറയുന്നത്. അത് മനസിലാക്കാന്‍ തയ്യാറാവണം.’- മുഖ്യമന്ത്രി പറഞ്ഞു.
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയുടെ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ കോടതി നിലപാടെടുക്കുമല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ആ നിലപാടുകളെടുക്കുന്നതില്‍ എന്താണ് പ്രശ്നം. നമ്മള് ഏതെല്ലാം കോടതികളുടെ നിലപാടുകള്‍ നേരിട്ടിരിക്കുന്നു. അത് സ്വാഭാവികമായിട്ട് വരുന്ന കാര്യമല്ലേ. അത് വരട്ടേ.’ – മുഖ്യമന്ത്രി പറഞ്ഞു.
