
കോഴിക്കോട്: ശശി തരൂര്‍ എം.പിയുടെ ലേഖനത്തെ തരൂരിന്റെ പേരെടുത്തു പറയാതെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടരഞ്ഞിയില്‍ മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചില മേഖലകളില്‍ വലിയ തോതില്‍ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന് വസ്തുതകള്‍ ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐ.ടി. രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താല്‍ ലോകത്തിലുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടിയെനനു കാണാം. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യം.
തീരദേശ പാതയോടൊപ്പം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന ജലപാതയുടെ നിര്‍മാണവും നടക്കുന്നുണ്ട്. പഴയകാലത്ത് ചരക്ക് ഗതാഗതം വന്‍തോതില്‍ ജലപാതയിലൂടെ നടന്നിരുന്നു. അതിനാല്‍ യാത്ര മാത്രമല്ല ചരക്ക് ഗതാഗതവും ജലപാതയിലൂടെ നടക്കും. വടകര മുതല്‍ പുതിയ കനാലുകള്‍ വരേണ്ടതുണ്ട്. അതിന് അല്‍പ്പം സമയമെടുക്കും. ദേശീയ പാത, തീരദേശ പാത, മലയോര പാത എന്നിവയുടെ ഇടയില്‍ 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാതയും വരുന്നു. എത്ര സുന്ദരമായ കാഴ്ചയായിരിക്കുമത്. വലിയ തോതിലുള്ള മാറ്റമാണ് റോഡുകള്‍ക്കുണ്ടായത്. ഒരു കാലത്ത് ശാപമായി കണക്കാക്കിയിരുന്ന യാത്രാ ദുരിതം പരിഹാരിക്കാനാകും.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്രത്തില്‍നിന്ന് അര്‍ഹതപ്പെട്ടത് കിട്ടിയോ? എന്താണ് നമുക്കുള്ള വീഴ്ച. നമ്മള് ഈ രാജ്യത്തിന് ചേരാത്തവരാണോ? വിവിധ മേഖലകളില്‍ ഒന്നാം സ്ഥാനം നേടി. അങ്ങനെയുള്ള സംസ്ഥാനത്ത് ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രം തിരിഞ്ഞുനിന്നു. സഹായമല്ലേ നല്‍കേണ്ടത്, വായ്പയല്ലല്ലോ? വായ്പ എങ്ങനെ ഉപയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കും. വായ്പ വേറെ ഭാഗം തന്നെയാണ്. സഹായം ലഭിക്കാനുള്ള സമ്മര്‍ദം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
