തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യേണ്ടതില്ലെന്ന് മെഡിക്കൽ ബോർഡ്. ഇതോടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രൻ നാളെ ഇഡിയ്ക്ക് മുമ്പാകെ ഹാജരാകില്ലെന്ന് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ചേർന്ന മെഡിക്കൽ ബോർഡ് ആണ് സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചത്.
കോവിഡാനന്തര രോഗവാസ്ഥയെ തുടർന്ന് ന്യൂറോ സംബന്ധമായ ബുദ്ധിമുട്ട് രവീന്ദ്രന് ഉണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ കൂടുതൽ പരിശോധന വേണം. എംആർഐ സ്കാൻ അടക്കം എടുക്കേണ്ടതുണ്ട്. കൂടാതെ ഇന്ന് ചെയ്ത ചില പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിൽ ഉടൻ ഡിസ്ചാർജ് വേണ്ടെന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചു.
മൂന്നാം തവണയാണ് സി.എം രവീന്ദ്രൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകുന്നത്. ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രൻ കോവിഡ് ബാധിച്ച് ചികിൽസയിലായി. രോഗമുക്തനായ ശേഷം രണ്ടാമതും ഇഡി നോട്ടീസ് നൽകി. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് വാങ്ങി. എന്നാൽ കോവിഡാനന്തര പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രൻ വീണ്ടും ചികിൽസ തേടുകയായിരുന്നു.
ചോദ്യം ചെയ്യാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടതിനാൽ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നത് നിർണായകമാണ്. രവീന്ദ്രന്റെ ആശുപത്രിവാസം ചോദ്യംചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സി എം രവീന്ദ്രൻ്റെ ജീവന് ഭീഷണിയുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഉന്നതരുടെ പേര് രവീന്ദ്രൻ പറയുമെന്ന് സംശയിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.