
കണ്ണൂർ: മട്ടന്നൂർ പോലീസ് സ്റ്റേഷൻ നിൽ പൊലീസുകാരുടെ അസാധാരണ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി. മട്ടന്നൂർ സ്റ്റേഷനിൽ ജോലി തുടരാനാകുന്നില്ലെന്ന് പരാതി. ദേശാഭിമാനി ലേഖകന്റെ പരാതിയിൽ 5 പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ട സ്ഥലമാറ്റ അപേക്ഷ എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി മട്ടന്നൂർ ലേഖകനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു. വാഹനത്തിൽ കയറ്റി പൊലീസുകാർ ക്രൂരമായി മർദിച്ചുവെന്ന് ദേശാഭിമാനി ലേഖകൻ പരാതി ഉന്നയിച്ചു. പിന്നാലെ സംഭവത്തിൽ പ്രാദേശിക നേതൃത്വം ഇടപെടുകയും ചെയ്തു. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയുണ്ടായത്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂർ സിറ്റി പൊലീസ് ഹെഡ്ക്വട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെയാണ് ഇരുപതോളം സിപിഒമാർ ട്രാൻസ്ഫർ അപേക്ഷ എസ്എച്ച്ഒയ്ക്ക് നൽകിയത്. ഇത് വിവാദമായി മാറി. നാല് പേരുടെ അപേക്ഷ ഇപ്പോഴും നിൽക്കുന്നുണ്ട്. ആത്മാർഥമായി ജോലി ചെയ്ത ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അത് കഠിനമായ മാനസിക സമ്മർദം ഉണ്ടാക്കി. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നു. അതിനാൽ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ജൊലി ചെയ്യുക എന്നത് സാധ്യമല്ലാതാകുന്നു. അതുകൊണ്ട് ജില്ലയിലെ ഏതെങ്കിലും സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നാണ് ഉദ്യോഗസ്ഥരുടെ അപേക്ഷയിൽ പറയുന്നത്.
