മലപ്പുറം: വായില്‍ കമ്പുകൊണ്ട് മുറിഞ്ഞതിന് ചികിത്സ തേടിയ നാലുവയസ്സുകാരന്റെ മരണത്തിന് കാരണമായത് ചികിത്സാ പിഴവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അനസ്തേഷ്യ കൊടുത്തതാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണത്തിന് കാരണമാകുന്ന മുറിവൊന്നുമല്ല വായിലുണ്ടായിരുന്നത്. അനസ്തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചു. ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
കളിക്കുന്നതിനിടെ വായയില്‍ കമ്പു തട്ടി മുറിഞ്ഞതിനെ തുടർന്നാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ ഒന്നിന് കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന് മുഹമ്മദ് ഷാനില്‍ മരിച്ചത്. മുറിവിന് തുന്നിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.
അനസ്തേഷ്യ നൽകി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് മരിച്ചു. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം, ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സയാണ് കുഞ്ഞിന് നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.