ന്യൂഡൽഹി: അതിർത്തി കടന്നെത്തുന്ന ഭീകരരും പാകിസ്താൻ പട്ടാളവും ജീവനോടെ തിരിച്ചു പോകില്ലെന്ന് പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. കശ്മീരിലെ നാഗ്രോട്ടയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജമ്മു കശ്മീരിൽ വൻ ആക്രമണ പദ്ധതിയ്ക്കാണ് സൈന്യം ഇന്ന് തടയിട്ടത്.
ജമ്മു-ശ്രീനഗർ ഹൈവേയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. ട്രക്കിൽ ഒളിച്ചിരുന്ന ഭീകരരെ നേരിട്ട സൈനികരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സേനയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ശക്തിയാണ് ഇതിലൂടെ വെളിവായതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരെ ആരെയും വെറുത വിടില്ലെന്ന സന്ദേശം ഇതിലൂടെ ഭീകരർക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.