ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണം ചന്ദ്രയാന്‍ വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ് ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. കൌണ്ട്ഡൌണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലിയും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി റിഹേഴ്സല്‍ ലോഞ്ചും നടന്നിരുന്നു. സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ച് ചന്ദ്രയാന്‍ 2 കുതിച്ചുയരുകയായിരുന്നു. നേരത്തെ അവസാന നിമിഷത്തില്‍ ദൗത്യം മാറ്റി വയ്ക്കുകയായിരുന്നു. അതിനുശേഷം ഒരാഴ്ച തികയുമ്പോഴാണ് ഐ എസ് ആര് ഒ ആ ചരിത്ര വിജയം കുറിച്ചത്. സെപ്റ്റംബര്‍ 7 നാണ് ബഹിരാകാശ പേടകത്തിന്റെ ലാന്‍ഡറും റോവര്‍ മൊഡ്യൂളുകളും ചന്ദ്രന്റെ ഉപരിതലത്തില്‍ മൃദു ലാന്‍ഡിംഗ് നടത്തുന്നത്.
ഇതുവരെ ഒരു ഉപഗ്രഹവും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ പര്യവേഷണം. ചന്ദ്രയാന്‍ -2 ഭൂമിയുടെ ഭ്രമണപഥത്തില്‍ 23 ദിവസം ചെലവഴിക്കും. ലാന്‍ഡറും റോവറും ഒരു ചാന്ദ്ര ദിവസത്തിന് തുല്യമായ 14 ദിവസം മാത്രം പ്രവര്‍ത്തിക്കുന്നവിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സമയത്ത് വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും ഡാറ്റ ശേഖരിക്കുകയും ചെയ്യും. 43 ആം ദിവസം അല്ലെങ്കില്‍ സെപ്റ്റംബര്‍ 2 ന് ലാന്‍ഡര്‍ മൊഡ്യൂള്‍ ഓര്‍ബിറ്ററില്‍ നിന്നും വേര്‍തിരിക്കും. എന്നാലും കുറച്ച് ദിവസത്തേക്ക് ഭ്രമണപഥത്തില്‍ അവ ചന്ദ്രനെ ചുറ്റുന്നത് തുടരും. ശരിക്കുമുള്ള ലാന്‍ഡിംഗ് നടക്കുന്നത് സെപ്റ്റംബര്‍ 7 ല്‍ ആയിരിക്കും .
ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്ന ആദ്യനിമിഷങ്ങളില്‍തന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകള്‍ വിജയകരമായി വേര്‍പ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളില്‍ ഉപയോഗിച്ചത്. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി എസ് എല്‍ വി മാര്‍ക്ക് ത്രീ റോക്കറ്റിലാണ് ചാന്ദ്ര ദൗത്യം ബഹിര്‍കാശത്തേക്ക് കുതിച്ചത്.