മനാമ: ബഹ്റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്.
കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ നിന്ന് ഓണാഘോഷ പരിപാടി കഴിഞ്ഞു മടങ്ങവേയായിരുന്നു അപകടം.
ആലിയിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.