മദാരിപൂര്: ബംഗ്ലാദേശിൽ ബസ് ദേശീയപാതയിലെ കൈവരി ഇടിച്ച് തെറിപ്പിച്ച് കുഴിയിൽ പതിച്ച് 19 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. അടുത്തിടെ പൂർത്തിയായ എക്സ്പ്രസ് ഹൈവേയുടെ കൈവരി തകർത്താണ് ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടസമയത്ത് 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പരിക്കേറ്റ 12 പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബ്ചാർ ജില്ലയുടെ തെക്കൻ ഭാഗത്താണ് അപകടമുണ്ടായത്. ധാക്കയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
2030 ഓടെ റോഡപകടങ്ങൾ 50 % വരെ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബംഗ്ലാദേശിൽ റോഡപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലായിൽ ബംഗ്ലാദേശിൽ റോഡപകടങ്ങളിൽ 400ലധികം പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം അതിന്റെ രണ്ടിരട്ടിയാണ്. ബംഗ്ലാദേശ് പാസഞ്ചേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 9,951 പേരാണ് ബംഗ്ലാദേശിൽ ഇത്തരത്തിൽ മരിച്ചത്.