തിരുവനന്തപുരം: ബിഎസ്എൻഎൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് നിയമസഭയിൽ ചർച്ച ചെയ്തു. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ നിക്ഷേപ തട്ടിപ്പ് കണ്ടെത്തിയെന്ന് ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃത്രിമ രജിസ്റ്റർ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഘത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 13 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സഹകരണ വകുപ്പ് ആരംഭിച്ചു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.എസ്.എൻ.എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തിൽ നടന്ന കോടികളുടെ തട്ടിപ്പിൽ പ്രസിഡന്റായിരുന്ന ഗോപിനാഥൻ നായരും ജീവനക്കാരനായ രാജീവുമാണ് പ്രധാന പ്രതികൾ. നിക്ഷേപകർ പണം കിട്ടാൻ പാടുപെട്ടപ്പോൾ ഇരുവരും തിരുവനന്തപുരത്ത് ഭൂമി വാങ്ങിക്കൂട്ടുകയായിരുന്നു.