
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്കെതിരെ സാക്ഷിയുടെ വെളിപ്പെടുത്തൽ.
കുഴല്‍പ്പണമെത്തിച്ചത് ചാക്കിലാക്കിയാണെന്ന് ബി.ജെ.പി. മുന്‍ ജില്ലാ ഓഫിസ് സെക്രട്ടറി സതീശന് തിരൂര്‍ പറഞ്ഞു. കുഴല്‍പ്പണമെത്തിച്ച ധര്മരാജന് തൃശൂരില്‍ മുറിയെടുത്തുകൊടുത്തു. 6 ചാക്കുകൾ നിറയെ പണമുണ്ടായിരുന്നു. പണമാണെന്നറിഞ്ഞത് പിന്നീടാണെന്നും സതീശന് പറഞ്ഞു.
2021 ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി രൂപ കവര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പോലീസില്‍ പരാതി നല്‍കിയിരുന്നു. കാര്‍ തട്ടിക്കൊണ്ടുപോയെന്നും അതില്‍ 25 ലക്ഷം രൂപയുണ്ടായിരുന്നെന്നുമായിരുന്നു പരാതി. കേസന്വേഷിച്ച പ്രത്യേക സംഘം, അത് ബി.ജെ.പിയുടെ പണമായിരുന്നെന്നും 3.5 കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി.
തെരഞ്ഞെടുപ്പ് ചെലവിനായി കര്‍ണാടകയില്‍നിന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്കു നല്‍കാനാണ് കൊണ്ടുപോയതെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കേസിൽ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്. പണം കൊണ്ടുവന്ന കാറിന്റെ ഡ്രൈവർ ഷംജീറാണ് ഒന്നാം സാക്ഷി. പരാതിക്കാരൻ ധർമരാജൻ രണ്ടാം സാക്ഷിയാണ്.
