
തൃശൂർ: അന്തരിച്ച പ്രയ ഗായകൻ പി ജയചന്ദ്രന് വിടനൽകി കേരളം. ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. ഔദ്യോഗിക ബഹുമതികളോടെ പറവൂർ ചേന്ദ്രമംഗലത്തെ പാലിയത്ത് വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്.സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം രാവിലെ ഏഴരയോടെയാണ് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്നത്. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്നാണ് ചേന്നമംഗലത്ത് പാലിയത്ത് തറവാട് വീട്ടിലേക്ക് കൊണ്ടുവന്നത്.സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീത പ്രേമികളും പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാഡമി തീയറ്ററിലുമെത്തി പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ രാജന്, ആര് ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് പി ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു.
