മനാമ: ബഹ്റൈനിൽ ഉഷ്ണകാലത്ത് ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയ രണ്ടു മാസത്തെ നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലിക്കുള്ള നിരോധനം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ്.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ തൊഴിലുടമകളുടെ പ്രതിബദ്ധത നിലനിർത്താനും ജോലിയുടെ പുരോഗതിയെ ബാധിക്കാത്ത വിധത്തിൽ ജോലി സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെ എല്ലാ നിയന്ത്രണ നടപടികളും സ്വീകരിക്കാനും തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ആവശ്യപ്പെട്ടു.
വേനൽക്കാലത്ത് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കണ്ടേതുണ്ട്. നിരോധനം നടപ്പാക്കുന്നത് പരശോധിക്കാൻ മന്ത്രാലയത്തിൻ്റെ പരിശോധനാ സംഘങ്ങൾ തൊഴിലിടങ്ങൾ സന്ദർശിക്കും.
തൊഴിൽദാതാക്കൾക്കും തൊഴിലാളികൾക്കും ചൂടേൽക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വ്യക്തമാക്കുന്ന ലഘുലേഖകൾ നൽകിക്കൊണ്ടുള്ള ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ച് നിരോധനം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും മന്ത്രാലയം പൂർത്തിയാക്കിയതായി ഹുമൈദാൻ പറഞ്ഞു.