Author: News Desk

മൂന്നാർ: പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരുമാസം. അപകടത്തിൽ കാണാതായ 70 പേരിൽ നാല് പേരെ കണ്ടെത്താനായിട്ടില്ല. അപകടത്തെ അതിജീവിച്ചവർക്ക് പുതിയ വീട് നിർമിച്ച് നൽകുന്നതിനുള്ള നടപടികളും ഇനിയും എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാൽ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുൾപൊട്ടൽ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെ. ഇതിനകം അപകടത്തിൽപ്പെട്ട 82 പേരിൽ 70 പേർ മണ്ണിനടിയിലായി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ടത് 12 പേർ മാത്രം.ദുരന്തമുണ്ടായി ഒരാഴ്ചക്ക് ശേഷം പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒരുനടപടിയും സർക്കാർ തുടങ്ങിയിട്ടില്ല എന്നാണ് ദുരന്തത്തിൽ പെട്ടവർ പറയുന്നത്.

Read More

പത്തനംതിട്ട: കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍കോളജ് സെപ്ടംബര്‍ 14 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍കോളജില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഒപി വിഭാഗം ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കും. മെഡിക്കല്‍കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലയോര നാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, മെഡിക്കല്‍കോളജ് ജീവനക്കാര്‍ ഉള്‍പ്പെടെ 50പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങ് ലഘൂകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഉദ്ഘാടനം നടത്തുക. പൊതുജനങ്ങളെ ചടങ്ങില്‍ അനുവദിക്കില്ല. ചടങ്ങിന് മുന്നോടിയായി അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,600 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം പിന്നിട്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 41,14,773 പേരാണ്. 1,044 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 70,704 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.72 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73,161 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. ഇതുവരെ 31,80,999 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 77.31 ശതമാനമായി. നിലവിൽ രാജ്യത്ത് 8,63,070 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 20.97 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രതിദിന കൊറോണ പരിശോധനകളുടെ എണ്ണം രാജ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 10,92,654 പേർക്കാണ് പരിശോധന നടത്തിയത്.

Read More

തിരുവനന്തപുരം : കൊറോണ രോഗിയെ പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. സംഭവത്തെപ്പറ്റി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിലാണ് പത്തനംതിട്ടയിൽ കൊറോണ ബാധിതയായ യുവതി ആംബുിലൻസിനുള്ളൽ പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആംബുലൻസ് ഡ്രൈവർ നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏത് സാഹചര്യത്തിലാണ് രോഗിയെ ഒറ്റയ്ക്ക് കൊണ്ട് പോകേണ്ടി വന്നതെന്ന് അന്വേഷിക്കും. ആംബുലൻസിൽ രോഗി ഒറ്റയ്ക്കായി പോകുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ സംവിധാനം ഉണ്ടാക്കും. ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഏജൻസിയോട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായ സംഭവമാണ് ഉണ്ടായത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഒരിക്കലം സംഭവിക്കാൻ പാടില്ലാത്തതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 676 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 84 പേർ പ്രവാസി തൊഴിലാളികളാണ്. 590 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 2 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 54,771 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 322 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 50,645 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.47 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,930 പേരാണ്. ഇവരിൽ 30 പേരുടെ നില ഗുരുതരമായും 3,900 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.18 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 196 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,075 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 11,62,349 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

പത്തനംതിട്ട : കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആംബുലൻസിൽ കൊറോണ ബാധിതയായ യുവതിയെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി അടൂരിൽ നിന്നും പന്തളത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസിൽ വച്ച് യുവതിയെ ഡ്രൈവർ നൗഫൽ പീഡനത്തിന് ഇരയാക്കിയത്. ഈ വിവരം ആരോടും പറയരുതെന്ന് പെൺകുട്ടിയോട് ഇയാൾ പറയുകയും ചെയ്തു. ഇത് യുവതി തന്റെ ഫോണിൽ റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ജില്ലാ പോലീസ് മേധാവി കെജി സൈമൺ പറഞ്ഞു. സംഭവത്തിൽ ആരോഗ്യ വകുപ്പിനും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കൊറോണ ബാധിതയായ യുവതിയെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ആരോഗ്യപ്രവർത്തകരാരും ഒപ്പമുണ്ടായിരുന്നില്ല. ഡ്രൈവർ മാത്രമാണ് പെൺകുട്ടിക്ക് ഒപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ നൗഫലിനെ ജോലിയിൽ നിന്ന് നീക്കിയിട്ടുണ്ടെന്ന് 108 നടത്തിപ്പുകാർ അറിയിച്ചിട്ടുണ്ട്.

Read More

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്നു കേസില്‍ സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തു. എന്‍സിബിയായാണ് ദീപേഷിനെ അറസ്റ്റ് ചെയ്തത്. നടി റിയ ചക്രബര്‍ത്തിയുടെ നിര്‍ദ്ദേശ പ്രകാരം സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടെന്ന് ഷൗവിക് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം. ഷൗവിക് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മയക്കുമരുന്ന് എത്തിച്ചതായി സാമുവലും സമ്മതിച്ചിട്ടുണ്ട്.

Read More

ആലുവ: ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെ മുതൽ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂര്‍ണ്ണമായും പാലിച്ചാണ് തർപ്പണം നടത്തുക. ഇതിനായി പുലർച്ചെ അഞ്ചു മുതൽ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും. ആറ് മാസത്തിനു ശേഷമാണ് ബലിതർപ്പണം പുനരാരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആലുവ മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾ ദേവസ്വം അധികൃതർ ഒഴിവാക്കിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്ഷേത്രം അടയ്ക്കുകയും ബലിതർപ്പണം നിർത്തിവയ്ക്കുകയുമായിരുന്നു എന്നാൽ, ആറ് മാസങ്ങൾക്ക് ശേഷം നാളെ മുതൽ ആലുവ മണപ്പുറത്തു ബലി തർപ്പണ ചടങ്ങുകൾ പുനരാരംഭിക്കും. പുലർച്ചെ മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഗണേശൻ പോറ്റി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മണപ്പുറത്തെ കർക്കടവാവ് ബലിതർപ്പണവും പൂർണമായും ഇത്തവണ ഉപേക്ഷിച്ചിരുന്നു.

Read More

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം നടന്ന സ്ഥലത്ത് 12 പേരുണ്ടായിരുന്നുവെന്ന് പൊലീസ്. ഇതിൽ 10 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. രണ്ടുപേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ആറുപേര്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്ന‌വരെന്നും പ്രതികളായ സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ക്ക് പരുക്കുണ്ടെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ഹഖ്, മിഥിലാജ് എന്നിവരുടെ സുഹൃത്തുക്കളായ അപ്പു, ഗോകുല്‍, റിയാസ് എന്നിവരാണ് സ്ഥലത്തെത്തിയത്. ഹഖിനും മിഥിലാജിനും വെട്ടേറ്റതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ 12 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Read More

മനാമ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈനിലെ സ്കൂളുകളുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കും. ബഹറിനിൽ സ്കൂളുകൾ നാളെ മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും. അധ്യാപകരും അനധ്യാപക ജീവനക്കാരുമാണ് നാളെമുതൽ സ്കൂളുകളിൽ എത്തുക. സെപ്റ്റംബർ 16 മുതലാണ് വിദ്യാർത്‌ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. വിദ്യാർത്‌ഥികൾക്ക് സ്കൂളുകളിൽ നേരിട്ട് ഹാജരാകുന്നതിനോ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കുന്നതിനോ അവസരമുണ്ട്. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് സ്കൂളുകൾ മുൻപേ തന്നെ അറിയിച്ചിരുന്നു. ചെറിയൊരു വിഭാഗം രക്ഷിതാക്കൾ മാത്രമാണ് സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ താല്പര്യപ്പെട്ടിട്ടുള്ളത്. 5 ശതമാനത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് സ്കൂളിലെത്തി പഠിക്കുന്നതിന് അനുകൂലമായി പ്രതികരിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ സ്കൂളുകളിൽ നേരിട്ടെത്തുന്ന വിദ്യാർത്‌ഥികളും സെപ്റ്റംബർ 6 ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ അധ്യാപകർ വളരെക്കുറച്ചു മാത്രമേയുള്ളൂവെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നുണ്ട്. https://indianschool.bh/circulars.php

Read More